അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനുനേരെ ആക്രമണം;
ലഖ്‌നൗ: അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനുനേരെ ആക്രമണം. അക്രമിസംഘം ഞായറാഴ്ച അര്‍ധരാത്രി കോണ്‍ഗ്രസ് ഓഫീസിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ത്തു. ഇതിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
അക്രമവിവരം പുറത്തായതോടെ ജില്ലാ അധ്യക്ഷന്‍ സിംഗല്‍ ഉള്‍പ്പെടെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് ഓഫീസിലേക്കെത്തിയത്. സി.ഒ മായങ്ക് ദ്വിവേദിക്കൊപ്പം വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്. സംഭവത്തില്‍ കൃത്യമായ അന്വേഷണമുണ്ടാകുമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ തക്കതായ നടപടിയുണ്ടാകുമെന്നും പോലീസ് ഉറപ്പുനല്‍കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം അമേഠിയില്‍ സ്മൃതി ഇറാനിയും പ്രവര്‍ത്തകരും കടുത്ത ഭീതിയിലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആസന്നമായ തോല്‍വിയില്‍ നിരാശരായ ബി.ജെ.പി ഗുണ്ടകള്‍ കോണ്‍ഗ്രസ് ഓഫീസിലെത്തി വാഹനങ്ങള്‍ തകര്‍ത്തുവെന്നു സംഭവസമയത്ത് പോലീസ് കാഴ്ചക്കാരായിരുന്നെന്നും അമേഠിയില്‍ ബി.ജെ.പി കനത്ത തോല്‍വി ഏറ്റുവാങ്ങുമെന്നതിന്റെ തെളിവാണ് ഈ സംഭവമെന്നും കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധിക്ക് പകരം ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ കിശോരി ലാല്‍ ശര്‍മയാണ് ഇത്തവണ അമേഠിയില്‍ സ്ഥാനാര്‍ഥിയായെത്തുന്നത്. രാഹുല്‍ ഗാന്ധി ഇക്കുറി റായ്ബറേലിയില്‍ നിന്ന് മത്സരിക്കും.