#kerala #Top Four

പുകപരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ്; പിഴ 10000 രൂപ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പുകപരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നത് വ്യാപകമാകുന്നു. തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ് എത്തുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായി. പരിവാഹന്‍ സൈറ്റുമായി വ്യാജ ആപ്പ് ബന്ധിപ്പിച്ചാണ് ഇത്തരത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ചില സാങ്കേതിക തകരാറുകള്‍ ഉണ്ടെങ്കില്‍ വാഹനങ്ങള്‍ പുകപരിശോധനയില്‍ പരാജയപ്പെടും. പ്രശ്‌നം പരിഹരിക്കാനാണ് സാധാരണയായി ആവശ്യപ്പെടുക.

Also Read ; ഗുജറാത്തില്‍  ചാന്ദിപുര വൈറസ് വ്യാപനം ഉയരുന്നു ; ഇതുവരെ മരണപ്പെട്ടത് 20 പേര്‍, സംസ്ഥാനത്ത് അതീവ ജാഗ്രത

എന്നാല്‍, പ്രശ്‌നം പരിഹരിക്കാതെ തന്നെ പണം നല്‍കി, ഇതരസംസ്ഥാനങ്ങളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. പരിവാഹന്‍ മുഖേന ഇന്ത്യയില്‍ എവിടെ നിന്നുവേണമെങ്കിലും പുകപരിശോധന നടത്താം. അതിനായി വാഹനം കൊണ്ടുപോകണം. എന്നാല്‍,വാഹനം കൊണ്ടു പോകാതെ വ്യാജമായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് തട്ടിപ്പ്.

ഇതോടെ, വാഹനങ്ങളുടെ പുകപരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആദ്യ ഘട്ടത്തില്‍ 2000 രൂപയാണ് പിഴ. രണ്ടാം തവണ 10000 രൂപയും. പാര്‍ക്കിങ്ങില്ലാത്തിടത്ത് വാഹനം നിര്‍ത്തിയിട്ടാല്‍ പോലും ആ കുറ്റത്തോടൊപ്പം എല്ലാ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്നാണ് പുതിയ നിര്‍ദേശം. ഈ നിര്‍ദേശപ്രകാരം ലൈസന്‍സ്, ഇന്‍ഷുറന്‍സ്, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ്, രൂപമാറ്റം വരുത്തിയത്, കൂളിങ് ഫിലിംഒട്ടിച്ചത്, നമ്പര്‍ പ്ലേറ്റിലെ രൂപമാറ്റം തുടങ്ങീ എല്ലാ കാര്യങ്ങളും പരിശോധിക്കണം. വാഹനത്തിന്റെ ഫോട്ടോ സഹിതമാണ് കുറ്റപത്രം തയ്യാറാക്കേണ്ടതെന്നും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പോലീസ് സേനയെ പോലെ മോട്ടോര്‍വാഹന വകുപ്പ് ജീവനക്കാരും ഇനിമുതല്‍ വാഹനപരിശോധനക്കായി നിരത്തിലുണ്ടാകും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *