28 വര്‍ഷം കൂടെയുണ്ടായിരുന്നവര്‍ ഇപ്പോള്‍ ഒപ്പമില്ല ; ദുരന്തഭൂമിയില്‍ വിങ്ങിപ്പൊട്ടി മോഹന്‍ രാജ്

വയനാട് : രണ്ടാം വയസില്‍ ഇരുട്ടു കയറിപ്പോയ കണ്ണുമായി കഷ്ടപ്പെട്ട് പഠിച്ച് അധ്യാപകനായ മോഹന്‍ രാജ് മാഷിന്റെ ആദ്യ നിയമനം വെള്ളാര്‍മല ഗവ. സ്‌കൂളിലായിരുന്നു. തുടര്‍ന്ന് 28 വര്‍ഷം വെള്ളാര്‍മലയുടെ വെളിച്ചമായിരുന്നു മോഹന്‍ രാജ് മാഷ്. ഇപ്പോഴിതാ വെള്ളാര്‍മലയില്‍ ഉണ്ടായ ദുരന്തത്തില്‍ ജീവിതം നഷ്ടപ്പെട്ടുപോയവരെ ഒരു നോക്ക് കാണാനും ആശ്വസിപ്പിക്കാനും എത്തിയിരിക്കുകയാണ് മോഹന്‍ മാഷ്. വെള്ളാര്‍മല മാഷിന് അപരിചിതമല്ല. 28 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ വെള്ളാര്‍മലയും അവിടുത്തെ കുട്ടികളും അവരുടെ രക്ഷിതാക്കളും നാട്ടുകാരുമെല്ലാം മാഷിന് ഏറെ പ്രിയപ്പെട്ടവരായിരുന്നു.
Also Read ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചരണം ; സംസ്ഥാനത്ത് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
സ്‌കൂളിനു സമീപം വാടകയ്ക്കാണ് മാഷും കുടുംബവും താമസിച്ചിരുന്നത്. സ്‌കൂളില്‍ പഠിപ്പിക്കാന്‍ തുടങ്ങിയതോടെ സ്‌കൂളിലെ കുട്ടികളുമായും രക്ഷിതാക്കളുമായും നാട്ടുകാരുമായും വളരെ അടുത്ത ബന്ധം ഉണ്ടായി. കണ്ണിന് കാഴ്ച പരിമിതി ഉണ്ടെങ്കിലും വെള്ളാര്‍മലയുടെ ഓരോ ഊടുവഴികളും മാഷിന് അറിയാമായിരുന്നു. മാഷിന് കൂട്ടായി നാട്ടുകാരും വഴികളില്‍ വെളിച്ചമേകി. കണ്ണുകൊണ്ട് കണ്ടില്ലെങ്കിലും വെള്ളാര്‍മലയിലെ ഓരോ മുഖങ്ങളും കരസ്പര്‍ശങ്ങളിലൂടെ മാഷിന്റെ ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്.
മോഹന്‍ മാഷിന്റെ ഭാര്യ ഗിരിജയ്ക്കും മകനും വെള്ളാര്‍മലയുമായുള്ള ബന്ധം അങ്ങനെ തന്നെ.നെടുമ്പാല എല്‍പി സ്‌കൂളില്‍ നിന്ന് പ്രധാന അധ്യാപകനായാണ് മോഹന്‍ രാജ് വിരമിച്ചത്. ഇപ്പോള്‍ മേപ്പാടിയിലാണ് താമസം. എന്നാല്‍ വെള്ളാര്‍മലക്കാര്‍ക്ക് സംഭവിച്ച ദുരന്തമറിഞ്ഞപ്പോള്‍ മുതല്‍ 3 ദിവസമായി മാഷും ഭാര്യയും ദുരിതാശ്വാസ ക്യാമ്പിലാണുള്ളത്. ആദ്യ ബാച്ച് മുതല്‍ പഠിപ്പിച്ചവര്‍, അവരുടെ രക്ഷിതാക്കള്‍ നാട്ടുകാര്‍ എന്നീ തുടങ്ങി പലരേയും ഉരുള്‍പ്പൊട്ടല്‍ കൊണ്ടുപോയി. വീടുകളും കടകളും സ്‌കൂളുകളും എല്ലാം പോയി. അവര്‍ താമസിച്ചിരുന്ന വീടും അതിലെ പുതിയ വാടകക്കാരും ഒഴുകിപ്പോയിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..