വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ; സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് വടകര എംപി ഷാഫി പറമ്പില്‍

വടകര: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വടകരയില്‍ പ്രചരിച്ച വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ വാട്‌സ് ആപ് ഗ്രൂപ്പുകളിലെന്ന പോലീസ് കണ്ടെത്തലില്‍ പ്രതികരണവുമായി വടകര എംപി ഷാഫി പറമ്പില്‍.
‘കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നത്. വിവാദത്തിനു പിന്നില്‍ അടിമുടി സിപിഐഎമ്മുകാരാണ്, പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല. നിയമനടപടി ഇനിയും തുടരും. വര്‍ഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോല്‍ക്കുന്നതാണ്. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണ്. ആരുടേയും ഒറ്റ ബുദ്ധിയില്‍ തോന്നിയതായി എനിക്ക് തോന്നുന്നില്ല. പാര്‍ട്ടി പങ്കുള്ളതിനാല്‍ അന്വേഷണം വൈകുന്നു’, എന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
സ്‌ക്രീന്‍ഷോട്ട് തെറ്റാണെന്ന് തിരിച്ചറിഞ്ഞ വടകരക്കാര്‍ക്ക് നന്ദി പറയുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുതലേന്നാണ് പോരാളി ഷാജി , അമ്പാടിമുക്ക് സഖാക്കള്‍ കണ്ണൂര്‍ തുടങ്ങിയ ഇടത് ഫേസ് ബുക്ക് പേജുകളില്‍ വ്യാജ കാഫിര്‍ ഷോര്‍ട്ട് പ്രചരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് ഖാസിമിനെ പ്രതിയാക്കുകയും ചെയ്തു. ഇതിനെതിരെ ഖാസിം നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ പോലീസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എത്തിയത്. റെഡ് എന്‍കൗണ്ടേഴ്‌സ്, റെഡ് ബറ്റാലിയന്‍ എന്നീ വാട്‌സ് അപ് ഗ്രൂപ്പുകളില്‍ നിന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങിയ ഫേസ് ബുക് പേജുകളിലേക്ക് വ്യാജ സ്‌ക്രീന്‍ ഷോര്‍ട്ട് എത്തിയത് എന്നാണ് പോലീസ് കണ്ടെത്തല്‍.