ക്രിമിനല്‍ കേസ് പ്രതികളുടെ ജാമ്യവ്യവസ്ഥയില്‍ ഗൂഗിള്‍ ലൊക്കേഷന്‍ പങ്കുവെക്കേണ്ട – സുപ്രീംകോടതി

ഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ അകപ്പെടുന്ന പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുമ്പോള്‍ ഗൂഗിള്‍ ലൊക്കേഷന്‍ പങ്കുവെയ്ക്കണമെന്ന് നിര്‍ദേശിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി. ഇവ സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദ്ദേശം.
ജസ്റ്റിസുമാരായ അഭയ് എസ് ഓഖ്ല, ഉജ്ജല്‍ ബുയന്‍ അടങ്ങിയ ബെഞ്ചാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഗൂഗിള്‍ ലൊക്കേഷന്‍ തേടുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് പറഞ്ഞ കോടതി, ഗൂഗിള്‍ ലൊക്കേഷന്‍ നല്‍കണമെന്ന് ജാമ്യ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും പ്രതികള്‍ പോകുന്നിടമെല്ലാം അന്വേഷണ ഏജന്‍സിയെ അറിയിക്കേണ്ടതില്ലെന്നും പറഞ്ഞു.
വിദേശ പൗരന്റെ ജാമ്യ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. 2022-ല്‍, പ്രതിയോടും കൂട്ടുപ്രതിയോടും അവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍ പങ്കുവെക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ, പ്രതികള്‍ ഇന്ത്യ വിടില്ലെന്നും ആവശ്യമുള്ളപ്പോള്‍ വിചാരണക്കോടതിയില്‍ ഹാജരാകുമെന്നും കാണിച്ച് നൈജീരിയന്‍ ഹൈക്കമ്മീഷനില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാനും നിര്‍ദ്ദേശിച്ചിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ജാമ്യത്തിലിറങ്ങുന്ന വ്യക്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ലൊക്കേഷന്‍ പങ്കുവെക്കണോ എന്നും ഹൈക്കമ്മീഷനിലെ ഉത്തരവ് വ്യവസ്ഥയാക്കി വിദേശ പൗരര്‍ക്ക് ജാമ്യം നല്‍കാനാകുമോ എന്നുമാണ് കോടതി പരിശോധിച്ചത്. ഇതില്‍ ഗൂഗിള്‍ ലൊക്കേഷന്‍ സംബന്ധിച്ച കാര്യത്തിലായിരുന്നു കോടതിയുടെ സുപ്രധാനമായ നിരീക്ഷണം.