കൊല്ലത്ത് യുവതി കാറിടിച്ച് മരിച്ച സംഭവം; ഒളിവില്‍ പോയ യുവാവ് അറസ്റ്റില്‍
കൊല്ലം: കൊല്ലത്ത് സ്‌കൂട്ടര്‍ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവത്തില്‍ കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ പിടിയില്‍. കൊല്ലം മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളാണ് മരിച്ചത്. ഞായറാഴ്ചയാണ് അജ്മല്‍ ഓടിച്ച കാറിടിച്ച് റോഡില്‍ തെറിച്ചു വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെട്ടത്. കുഞ്ഞുമോള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഓടിച്ച ബന്ധു ഫൗസിയയും പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയും പോലീസ് കസ്റ്റഡിയിലാണ്.
Also Read ; ജാമ്യം ലഭിച്ചതിനു പിന്നാലെ രാജി പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്‍
ഇവര്‍ ഇരുവരും മദ്യലഹരിയിലായിരുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഇത് പോലീസും സ്ഥിരീകരിക്കുന്നുണ്ട്. സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടാക്കിയതെന്നും സൂചനയുണ്ട്. ഇക്കാര്യം വൈദ്യപരിശോധന ഫലം വന്നാല്‍ മാത്രമേ വ്യക്തമാകൂ.
ഇന്നലെ തിരുവോണ ദിവസം വൈകുന്നേരം 5.45ഓടെ കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവിലാണ് അപകടമുണ്ടായത്. തെറ്റായ ദിശയിലൂടെ വന്ന കാര്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചുവീഴത്തുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികരായ ഫൗസിയയും കുഞ്ഞുമോളും റോഡിലേക്ക് തെറിച്ചുവീണു. ഉടന്‍ പിന്നോട്ടെടുത്ത കാര്‍ വീണ്ടും വേഗത്തില്‍ മുന്നോട്ടെടുത്ത് റോഡില്‍ കിടക്കുകയായിരുന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കി. സമീപത്തുണ്ടായിരുന്നവര്‍ വണ്ടി നിര്‍ത്താന്‍ അലറി വിളിച്ച് പറഞ്ഞിട്ടും കേള്‍ക്കാതെയാണ് കാര്‍ കയറ്റിയിറക്കി പാഞ്ഞുപോയത്. ഇക്കാര്യം സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..