February 5, 2026
#International #Top Four

പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും ജപ്പാനും; ഇന്ത്യയില്‍ 5.99 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് ജപ്പാന്‍

ടോക്യോ: ഇന്ത്യയില്‍ 10 ലക്ഷം കോടി യെന്നിന്റെ (5.99 ലക്ഷം കോടി രൂപ) സ്വകാര്യ നിക്ഷേപം നടത്താന്‍ ജപ്പാന്‍. അടുത്ത ഒരു പതിറ്റാണ്ടിനിടെ ജപ്പാനില്‍നിന്ന് ലഭിക്കുന്നതാണ് ഈ നിക്ഷേപം. സാമ്പത്തികപങ്കാളിത്തം, സാമ്പത്തികസുരക്ഷ, വിസ, പാരിസ്ഥിതിക സുസ്ഥിരത, സാങ്കേതികവിദ്യ, ഇനവേഷന്‍, ആരോഗ്യം, പ്രതിരോധം തുടങ്ങി എട്ടോളം മേഖലകളില്‍ 10 വര്‍ഷത്തേക്ക് തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു.

Also Read: കണ്ണൂരില്‍ വാടക വീട്ടില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറി

50 ശതമാനം തീരുവ ചുമത്തി, ഇന്ത്യക്കെതിരേ യുഎസ് വ്യാപാരയുദ്ധം ആരംഭിച്ചിരിക്കേ, അതിനെ പ്രതിരോധിക്കാനുള്ള സാമ്പത്തിക-വിപണി സഹകരണം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ചയാണ് ജപ്പാനിലെത്തിയത്. മോദി ചൈന സന്ദര്‍ശനവും നടത്തുമെന്ന് സൂചനയുണ്ട്.

ആഗോള സുരക്ഷാവെല്ലുവിളികളെ നേരിടാന്‍ സുരക്ഷാസഹകരണം വര്‍ധിപ്പിക്കാനുള്ള രൂപരേഖയുമുണ്ടാക്കി. ചന്ദ്രയാന്‍-5 ദൗത്യത്തില്‍ ഇന്ത്യയുടെ ഐഎസ്ആര്‍ഒയുമായി ജപ്പാന്റെ ബഹിരാകാശ ഏജന്‍സിയായ ‘ജാക്‌സ’ സഹകരിക്കും. ചന്ദ്രന്റെ ഉപരിതലത്തെയും പരിസ്ഥിതിയെയും കുറിച്ചുള്ള ധാരണകള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് ചന്ദ്രയാന്‍-5 പദ്ധതി. അതില്‍ ജപ്പാന്റെ അത്യാധുനിക സാങ്കേതികവിദ്യയും ഗവേഷണവൈദഗ്ധ്യവും പ്രയോജനപ്പെടുത്താനാകും.

ഇരു രാജ്യങ്ങളും ഒപ്പുവെച്ച കരാറുകള്‍

* അടുത്ത അഞ്ചുവര്‍ഷത്തിനിടെ അഞ്ചുലക്ഷം തൊഴിലാളികളെ പരസ്പരം കൈമാറാനുള്ള കര്‍മപദ്ധതിക്ക് തുടക്കം കുറിക്കും. അതിന്റെ ഭാഗമായി വിവിധമേഖലകളിലായി 50,000 ഇന്ത്യന്‍ വിദഗ്ധതൊഴിലാളികള്‍ക്ക് ജപ്പാന്‍ വിസ നല്‍കും.

* എഐ, അര്‍ധചാലകം തുടങ്ങിയ സാങ്കേതികരംഗങ്ങളില്‍ ഗവേഷണവും വികസനവും ലക്ഷ്യമിട്ട് ഉഭയകക്ഷിസഹകരണം വര്‍ധിപ്പിക്കുന്നതിന് ധാരണയായി.

* അപൂര്‍വധാതുക്കളുടെ ഖനനത്തിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും ഈ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനും തീരുമാനം

* ഇന്ത്യ-ജപ്പാന്‍ സംയുക്ത എഐ സംരംഭം

 

Leave a comment

Your email address will not be published. Required fields are marked *