നെന്മാറ ഇരട്ടക്കൊല ; പ്രതിക്ക് കുറ്റബോധമില്ല, നടത്തിയത് ആസൂത്രിത കൊലപാതകമെന്ന് പോലീസ്
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പിടിയിലായ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും കസ്റ്റഡി അപേക്ഷ നല്‍കുമെന്നും പാലക്കാട് എസ് പി അജിത് കുമാര്‍ പറഞ്ഞു. പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പോലീസ് കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വിശദീകരിച്ചത്. കൊല നടത്തിയ സ്ഥലത്ത് തെളിവെടുപ്പ് നടത്തണമെന്നും പോലീസ് പറഞ്ഞു. 2019 മുതല്‍ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ട്. ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതി. പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തില്‍ ഇയാള്‍ സന്തോഷവാനാണെന്നും പോലീസ് പറഞ്ഞു.
Also Read ; നെന്മാറ ഇരട്ടക്കൊല ; ലോക്കപ്പിലെത്തിയ പ്രതി ആദ്യം ചോദിച്ചത് ചിക്കനും ചോറും, വിഷം കഴിച്ചുവെന്ന വാദം പൊളിഞ്ഞു
പ്രതിയെ പുറത്തു വിടാതിരിക്കാന്‍ വേണ്ട നടപടി പോലീസ് സ്വീകരിക്കും. വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കുമെന്നും എസ്പി പറഞ്ഞു. പ്രതിയെ ഇന്നലെ രാത്രി 10.30 നാണ് പിടി കൂടിയത്. പല സ്ഥലങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് വീടിന്റെ സമീപത്തെ പാടത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. വിശദമായി ചോദ്യം ചെയ്തു. ഇനിയും കുറെ കാര്യങ്ങള്‍ സ്ഥിരീകരിക്കാനുണ്ട്. പ്രതി പലതും വെളിപ്പെടുത്തിയിട്ടുണ്ട്. കൊല നടന്നത് രാവിലെ 10 മണിയ്ക്കാണ്. കൊല ചെയ്ത ശേഷം സ്വന്തം വീട്ടിലെത്തി. പിന്നീട് മലയുടെ ഭാഗത്തേക്ക് പോയി. രണ്ടു ദിവസം അവിടെ നിന്നു. പോലീസിന്റെ പരിശോധന ഇയാള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ഭൂപ്രകൃതിയെ കുറിച്ച് പ്രതിയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഭക്ഷണം കിട്ടാത്തതാണ് പ്രതി താഴെ വരാന്‍ കാരണമെന്നും എസ്പി പറഞ്ഞു.
മന്ത്രവാദികളെ കണ്ടിട്ടില്ലെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് വിശ്വസിച്ചിട്ടില്ല. നെന്മാറയിലേത് ആസൂത്രിത കൊലപാതകമാണ്. ആയുധം നേരത്തെ വാങ്ങി വെച്ചു. പ്രതി വിഷം കഴിച്ചിട്ടില്ല. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു അത്. മുള്ളുവേലി ചാടിക്കടന്നതിന്റെ പാടുകള്‍ ശരീരത്തിലുണ്ട്. പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. പറയുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കാനാകുന്നില്ല. സുധാകരനോട് നേരത്തെ തന്നെയുള്ള വൈരാഗ്യമാണ്. തലേ ദിവസം സുധാകരനുമായി തര്‍ക്കം ഉണ്ടായി. പ്രതിയ്ക്ക് രക്ഷപ്പെടാന്‍ ആരുടെയും സഹായം കിട്ടിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ജാമ്യത്തില്‍ ഇറങ്ങിയ ശേഷം പാറമടയിലെ സെക്യൂരിറ്റിയായിരുന്നു ചെന്താമര. രണ്ടു മാസം മുമ്പ് ഈ ജോലി നഷ്ടപ്പെട്ടു. അതിനു ശേഷമാണ് ഇങ്ങോട്ട് വന്നത്. പുതിയ ജോലി കിട്ടിയ ശേഷം ഇവിടെ നിന്ന് പോകാനായിരുന്നു തീരുമാനം. സംഭവത്തില്‍ നെന്മാറ പോലീസിന്റെ വീഴ്ചയില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. മികച്ച പ്ലാനിംഗ് ഉള്ള വ്യക്തിയാണ് പ്രതിയെന്നും പ്രതിക്ക് മൂന്ന് ഫോണ്‍ ഉണ്ടെന്നും പോലീസ് വ്യക്തമാക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































