മാസപ്പടി വിവാദം: സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്യും, രേഖകള്‍ സഹിതം ഹാജരാകാന്‍ നിര്‍ദേശം.

കൊച്ചി: മാസപ്പടി വിവാദത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം. രാവിലെ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് സമന്‍സ് . ആദ്യമായാണ് സി എം ആര്‍ എല്‍ കേസില്‍ ഇ ഡി ചോദ്യം ചെയ്യല്‍ നടപടിയിലേക്ക് കടക്കുന്നത്.
Also Read ; തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് : സ്വരാജിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി
മാസപ്പടി വിവാദത്തില്‍ സിഎംആര്‍എലിലെ ഫിനാന്‍സ് വിഭാഗം ഉദ്യോഗസ്ഥരോടാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി നിര്‍ദേശിച്ചിരിക്കുന്നത്. എസ് എഫ് ഐ ഒ യുടേയും ആദായ നികുതി വകുപ്പിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇ ഡി കേസ് ഏറ്റെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ എസ് എഫ് ഐ ഒ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കേസില്‍ ഇ ഡി അന്വേഷണവും ആരംഭിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാ ലോജിക് കമ്പനിയും സി എം ആര്‍ എലും തമ്മില്‍ നടത്തിയ 1.72 കോടി രൂപയുടെ സാമ്പത്തിക ഇടപാടിലാണ് ഇ ഡി അന്വേഷണം പുരോഗമിക്കുന്നത്. സി എം ആര്‍ എല്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് 2017- 20 കാലയളവില്‍ വലിയ തുക പ്രതിഫലം നല്‍കി എന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിന് തിരികൊളുത്തിയത്. തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം