നടി രവീണ ടണ്ഠന്റെ കാര്‍ മൂന്നുപേരെ ഇടിച്ചിട്ടു, നടിയെ നാട്ടുകാര്‍ കൈയേറ്റം ചെയ്‌തെന്ന് റിപ്പോര്‍ട്ട്

മുംബൈ: നടി രവീണ ടണ്ഠന്റെ കാറിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. മുംബൈ ബാന്ദ്രയിലാണ് സംഭവം. സംഭവത്തേത്തുടര്‍ന്ന് നാട്ടുകാര്‍ രവീണയെ കയ്യേറ്റം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
Also Read ; വ്രെഡസ്റ്റീന്‍ ടയേഴ്സിന്റെ ഇന്ത്യയിലെ ആദ്യ എക്സ്‌ക്ലൂസിവ് ഔട്ട്ലെറ്റ് കൊച്ചിയില്‍ ആരംഭിച്ചു
ബാന്ദ്ര റിസ്വി കോളേജിന് സമീപത്തുള്ള കാര്‍ട്ടര്‍ റോഡിലാണ് ഏവരേയും ഞെട്ടിച്ച സംഭവം നടന്നത്. അപകടം നടക്കുമ്പോള്‍ ഡ്രൈവറാണ് കാറോടിച്ചിരുന്നത്. മൂന്ന് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടത്തിന് തൊട്ടുപിന്നാലെ കാറില്‍ നിന്നിറങ്ങുമ്പോള്‍ രവീണ മദ്യപിച്ച നിലയിലായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിങ്ങിനെ ചോദ്യം ചെയ്ത നാട്ടുകാരെ രവീണ അപമാനിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തന്റെ മൂക്കില്‍ നിന്ന് രക്തം വരുന്നുണ്ടെന്ന് പരിക്കേറ്റ സ്ത്രീ പറയുന്നതാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. നിങ്ങള്‍ ഈ രാത്രി ജയിലില്‍ കിടക്കേണ്ടിവരുമെന്നും ഇവര്‍ രവീണയോട് പറയുന്നുണ്ട്. രവീണയുടെ ഡ്രൈവര്‍ തന്റെ ബന്ധുവിനേയും അമ്മയേയും ആക്രമിച്ചെന്നും അമ്മയ്ക്ക് തലയ്ക്ക് മുറിവേറ്റെന്നും പരിക്കേറ്റ മൊഹ്‌സിന്‍ ഷെയ്ഖ് എന്നയാള്‍ പ്രതികരിച്ചു. സമീപത്തെ ഖര്‍ പോലീസ് സ്റ്റേഷനില്‍ സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ നാലു മണിക്കൂര്‍ കാത്തുനിര്‍ത്തിച്ചെന്നും പരാതി ഫയല്‍ ചെയ്യാന്‍ വിസമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘സ്റ്റേഷനുപുറത്തുവെച്ചുതന്നെ പ്രശ്‌നം പരിഹരിക്കാനാണ് പോലീസ് ആവശ്യപ്പെട്ടത്. എന്റെ അമ്മയാണ് ആക്രമിക്കപ്പെട്ടത്. ഞങ്ങള്‍ക്ക് നീതിവേണം.’ മൊഹസിന്‍ ആവശ്യപ്പെട്ടു.
തന്നെ പിന്നിലേക്ക് തള്ളരുതെന്നും ദേഹോപദ്രവം ഏല്‍പ്പിക്കരുതെന്ന് രവീണ പറയുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. സ്വന്തം വീട്ടിലേക്ക് വന്ന രവീണയെ അകത്തേക്ക് കയറാന്‍ സമ്മതിക്കാതെ ഒരുപറ്റമാളുകള്‍ തടഞ്ഞുവെയ്ക്കുകയായിരുന്നെന്നാണ് നടിയുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്. നടിയുടെ കാര്‍ പരിക്കേറ്റെന്നുപറയുന്ന ആളെ തൊട്ടിട്ടുപോലുമില്ല. ജനക്കൂട്ടം കാര്‍ തടഞ്ഞ് ഡ്രൈവറോട് പുറത്തിറങ്ങാനും തങ്ങളോട് സംസാരിക്കാനും ആവശ്യപ്പെടുകയായിരുന്നു. വ്യക്തിഗത സുരക്ഷയുടെ പ്രശ്‌നമാണിതെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം രവീണയുടെ ഭാഗത്തുനിന്ന് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നുള്ള വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം