‘ഗ്രീഷ്മയുടെ ജാതകം, വിഷക്കുപ്പിയുടെ പൊളിച്ച് കളഞ്ഞ ലാബല്‍’ ; പോലീസ് തെളിവുകള്‍ നിര്‍ണായകമായെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം : ഷാരോണ്‍ വധക്കേസിലെ കോടതി വിധിയില്‍ തൃപ്തിയെന്ന് പ്രോസിക്യൂഷന്‍. കേസിന്റെ ആദ്യഘട്ടം മുതലുള്ള പോലീസ് സംഘമടക്കമുള്ളവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ് കോടതി വിധിയെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. പോലീസ് ശേഖരിച്ച തെളിവുകളെല്ലാം കേസിനെ കൂടുതല്‍ ബലപ്പെടുത്തി. ഈ തെളിവുകളെല്ലാം കൃത്യമായി കോടതിയില്‍ ഹാജരാക്കാനായെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.
Also Read ; ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാ വിധി നാളെ
കേസില്‍ പ്രതി ഗ്രീഷ്മക്ക് കുറ്റം ചെയ്യാനുളള പ്രേരണ എന്താണെന്നത് പ്രധാനമായിരുന്നു. സൈനികനുമായുളള വിവാഹ നിശ്ചയം കഴിഞ്ഞതോടെയാണ് ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമിച്ചത്. ഇത് കണ്ടെത്താന്‍ ആദ്യ ഘട്ടത്തില്‍ തന്നെ കഴിഞ്ഞു. വിവാഹ നിശ്ചയം നടന്നുവെന്നത് കോടതിയില്‍ തെളിയിക്കേണ്ടിയിരുന്നു. ഗ്രീഷ്മയുടെ ജാതകം അടക്കം കോടതിയില്‍ തെളിവായി ഉപയോഗിച്ചു. ആദ്യഘട്ടത്തില്‍ തന്നെ ഇതെല്ലാം പോലീസ് സംഘം ശേഖരിച്ചിരുന്നു. ഗ്രീഷ്മയെ വിവാഹം കഴിക്കാനിരുന്ന സൈനികന്റെയും കുടുംബത്തിന്റെയും മൊഴിയെടുക്കുകയും ആല്‍ബം അടക്കം ശേഖരിക്കുകയും ചെയ്തിരുന്നു.
വിഷം വാങ്ങിയ സ്ഥലത്ത് പോയി പ്രതിയുമായി തെളിവെടുത്തു. കൊലപാതകത്തിന് ശേഷം വിഷക്കുപ്പി ഒളിപ്പിച്ച സ്ഥലത്ത് മൂന്നാം പ്രതിയുമായി ചെന്ന് കുപ്പി കണ്ടെത്താന്‍ കഴിഞ്ഞു. കുപ്പിക്ക് മുകളിലെ ലേബല്‍ ഇളക്കിക്കളഞ്ഞിരുന്നു. അതും കണ്ടെടുക്കാന്‍ കഴിഞ്ഞു. പൊളിഞ്ഞ് കിടന്ന ലേബല്‍ വിഷക്കുപ്പിയുടേത് തന്നെയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞു. ഇതെല്ലാം കോടതിവിധി അനുകൂലമാകാന്‍ കാരണമായെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..