ക്രൂര റാഗിങ് നടത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം അനുവദിക്കില്ല

കോട്ടയം: കോട്ടയത്തെ നഴ്‌സിംഗ് കോളേജിലെ റാഗിങില്‍ പ്രതികളായ 5 നഴ്‌സിങ് വിദ്യാര്‍ത്ഥികളുടേയും തുടര്‍ പഠനം തടയാന്‍ നഴ്‌സിംഗ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. കോളേജ് അധികൃതരെയും സര്‍ക്കാരിനേയും തീരുമാനം അറിയിക്കും. ബര്‍ത്ത് ഡേ ആഘോഷത്തിന് പണം നല്‍കാത്തിന്റെ പേരിലായിരുന്നു ക്രൂരതയെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് നല്‍കാത്തതും പ്രതികളെ പ്രകോപിപ്പിച്ചു. ഇതിനുള്ള വൈരാഗ്യം തീര്‍ക്കാനാണ് വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പലിക്കേല്‍പ്പിച്ചതും ക്രൂരമായി മര്‍ദ്ദിച്ചതും. ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ഇത്രയും പ്രാകൃതമായ സംഭവ വികാസങ്ങള്‍ നടന്നിട്ടും അധികൃതര്‍ ആരും അറിഞ്ഞില്ലെന്നതാണ് ഏറ്റവും വലിയ ദുരൂഹത.
Also Read; കിളിയൂരില്‍ അച്ഛനെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി കൂടുതല്‍ കണ്ടത് മാര്‍ക്കോയിലെ ഗാനം
കേസിന്റെ തുടക്കം മുതല്‍ സംഭവത്തെ പറ്റി അറിയില്ലെന്ന് പറയുന്ന അസിസ്റ്റന്റ് വാര്‍ഡന്റെയും ഹൗസ് കീപ്പറുടെയും മൊഴിയില്‍ അന്വേഷണസംഘത്തിന് ഇപ്പോഴും സംശയം നിലനില്‍ക്കുന്നുണ്ട്്. കൂടാതെ ഹോസ്റ്റലിലെ ഹൗസ് കീപ്പറുടെ മുറിയുടെ തൊട്ടടുത്തു വച്ചാണ് ക്രൂരമായ പീഡനം നടന്നത്. പ്രതികളായ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ അധികൃതരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നും സംശയമുണ്ട്. ഇക്കാര്യങ്ങളില്‍ എല്ലാം വ്യക്തത വരുത്താനാണ് ഹോസ്റ്റല്‍ കോളേജ് അധികൃതരെ വീണ്ടും ചോദ്യം ചെയ്യുന്നത്. കോളേജിലെ അധ്യാപകരില്‍ നിന്നും മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടും. അസിസ്റ്റന്റ് വാര്‍ഡിന്റെയും ഹൗസ് കീപ്പറുടെയും അഭാവത്തില്‍ ഹോസ്റ്റലിന്റെ പൂര്‍ണ നിയന്ത്രണം പ്രതികളടക്കമുള്ള സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. കോളേജിലെത്തി അന്വേഷണം നടത്തിയ നഴ്‌സിംഗ് എജുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് കൈമാറും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..