പിടിമുറുക്കി വൈറല്‍ ഹെപ്പറ്റൈറ്റിസ് ; അഞ്ച് മാസത്തിനിടെ 7 മരണം, 3000ത്തിലധികം കേസുകള്‍

മലപ്പുറം:മലപ്പുറത്ത് പിടിമുറുക്കി വൈറല്‍ ഹെപ്പറ്റൈറ്റിസ്. രോഗം ബാധിച്ച് ഒരാള്‍ കൂടി മരണപ്പെട്ടു.പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് കഴിഞ്ഞ 5 മാസത്തിനിടെ 7 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 3000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലമ്പൂര്‍ മേഖലയില്‍ രോഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്.പോത്തുകല്‍,പൂക്കോട്ടൂര്‍,പെരുവള്ളൂര്‍, മൊറയൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലും മലപ്പുറം മുനിസിപ്പാലിറ്റിയിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.പോത്തുകല്ലിലും സമീപപ്രദേശങ്ങളിലും മാത്രമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ രോഗം ബാധിച്ചത് 152 പേര്‍ക്കാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കഴിഞ്ഞ ദിവസമാണ് ചാലിയാര്‍ സ്വദേശിയായ റെനീഷ് ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചത്. റെനീഷ് അടക്കം ജില്ലയില്‍ ജീവന്‍ നഷ്ടപ്പെട്ടത് ആറു പേര്‍ക്കാണ്. ജനുവരി മുതല്‍ ഇങ്ങോട്ട് 3184 പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി.1032 പേരില്‍ രോഗം സ്ഥിരീകരിച്ചു.വെള്ളിയാഴ്ച മരിച്ച റെനീഷിന്റെ കുടുംബത്തിലെ 9 വയസ്സുകാരിയിലും രോഗം സ്ഥിരീകരിച്ചു. ഇതോടെ ചാലിയാര്‍ പ്രദേശത്തെ ചികിത്സ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നിട്ടുണ്ട്.
മഴ തുടങ്ങിയാല്‍ രോഗവ്യാപനം കൂടുതല്‍ വേഗത്തിലാവാന്‍ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നല്‍കുന്നത്. വീടുകയറിയുള്ള ബോധവല്‍ക്കരണം, ക്ലോറിനേഷന്‍ മുതലായ മുന്‍കരുതലുകള്‍ കൈക്കൊള്ളുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.