പാതിവില തട്ടിപ്പ്; സ്‌കൂട്ടര്‍ ലഭിച്ചവരുമായി പ്രചാരണയാത്ര നടത്താന്‍ കെ എന്‍ ആനന്ദകുമാര്‍ പദ്ധതിയിട്ടെന്ന് കണ്ടെത്തല്‍

കൊച്ചി: പാതിവിലയ്ക്ക് സ്‌കൂട്ടര്‍ ലഭിച്ചവരുമായി പ്രചാരണയാത്ര നടത്താന്‍ സായ്ഗ്രാമം ഗ്ലോബല്‍ ട്രസറ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാര്‍ പദ്ധതിയിട്ടെന്ന് കണ്ടെത്തല്‍. എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ വഴി പ്രചാരണയാത്ര സംഘടിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനായി കോണ്‍ഫെഡറേഷനിലെ സംഘടനകള്‍ക്ക് പാതിവില തട്ടിപ്പുകേസുകളിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ നല്‍കിയ കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Also Read; വഖഫ് ജെപിസി റിപ്പോര്‍ട്ട് രാജ്യസഭ അംഗീകരിച്ചു
പരിസ്ഥിതി സംരക്ഷണത്തിനായി 44 നദികളിലും നദിയാത്ര നടത്താനായിരുന്നു ആനന്ദകുമാര്‍ പദ്ധതിയിട്ടിരുന്നത്. ഈ നദിയാത്രയുടെ വിളംബരത്തിന്റെ ഭാഗമായി 14 ജില്ലകളിലും ഇരുചക്രവാഹന റാലി സംഘടിപ്പിക്കാനായിരുന്നു അനന്തു കൃഷ്ണന്‍ ഒപ്പിട്ട സര്‍ക്കുലറിലെ നിര്‍ദേശം. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ലെറ്റര്‍ പാഡില്‍, പ്രോജക്ട് ഇംപ്ലിമെന്റിങ് ഏജന്‍സികള്‍ക്കുള്ള സര്‍ക്കുലര്‍ എന്ന പേരിലാണ് നിര്‍ദേശം നല്‍കിയത്. 50% സാമ്പത്തിക സഹായത്തോടെ ഇരുചക്രവാഹനങ്ങള്‍ കൈപ്പറ്റിയ വനിതകള്‍ നിര്‍ബന്ധമായും യാത്രയില്‍ പങ്കെടുക്കാനുള്ള ക്രമീകരണം നടത്തണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മിനിമം അഞ്ചുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റാലിയാണ് സംഘടിപ്പിക്കേണ്ടതെന്നും നിര്‍ദേശത്തിലുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
സംസ്ഥാനത്ത് 18,000ത്തോളം പേര്‍ക്ക് സ്‌കൂട്ടര്‍ ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇത്രയും പേരെ നദിയാത്രയുടെ പ്രചാരണത്തിനായി ഉപയോഗിക്കാനായിരുന്നു നീക്കം. എന്നാല്‍ അനന്തു കൃഷ്ണനുമായി തെറ്റിപ്പിരിഞ്ഞതിനെത്തുടര്‍ന്ന് ആനന്ദ കുമാര്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.