കോട്ടയം നഴ്സിംഗ് കോളേജില്‍ നടന്ന റാഗിങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം
കോട്ടയം: കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളേജില്‍ നടന്ന റാഗിങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. അന്വേഷണം സംഘം ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. പ്രതികള്‍ അറസ്റ്റിലായി നാല്‍പ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നല്‍കുന്നത്. ജൂനിയര്‍ വിദ്യാര്‍ത്ഥികളായ ആറ് പേരെ അഞ്ച് പ്രതികള്‍ ചേര്‍ന്ന് തുടര്‍ച്ചയായി ഉപദ്രവിച്ചു. നവംബര്‍ മുതല്‍ നാല് മാസമാണ് ജൂനിയര്‍ വിദ്യാര്‍ത്ഥിളെ പ്രതികള്‍ തുടര്‍ച്ചയായി ആക്രമിച്ചത്. ഇരകളായവര്‍ വേദനകൊണ്ട് പുളഞ്ഞപ്പോള്‍ പ്രതികള്‍ അത് കണ്ട് ആനന്ദിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയും പ്രതികള്‍ ആഘോഷിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. റാഗിങിനെ കുറിച്ച് പുറത്ത് പറയാതിരിക്കാന്‍ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ അന്വേഷണ സംഘം പറയുന്നു.
Also Read; കത്വയിലെ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി വധിച്ചു; മൂന്ന് പോലീസുകാര്‍ക്ക് വീരമൃത്യു
പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്ന് റാഗിങിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. കേസില്‍ 40 സാക്ഷികളും 32 രേഖകളുമാണ് ഉള്ളത്. കേസില്‍ അഞ്ച് പ്രതികള്‍ മാത്രമാണ് ഉള്ളത്. റാഗിങ് സംബന്ധിച്ചുള്ള വിവരം കോളേജ് അധികൃതര്‍ക്കോ ഹോസ്റ്റല്‍ ചുമതലക്കാര്‍ക്കോ അറിയില്ലായിരുന്നു. ഇരകളായ വിദ്യാര്‍ത്ഥികള്‍ മുമ്പ് കോളേജില്‍ പരാതി നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇവര്‍ക്കാര്‍ക്കും കേസില്‍ പങ്കില്ലെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. റാഗിംഗ് കേസിലെ അഞ്ച് പ്രതികള്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു.
ആതുര സേവനത്തിന് മാതൃകയാകേണ്ടവര്‍ ചെയ്തത് കൊടിയ പീഡനമാണ്. പ്രതികളായ വിദ്യാര്‍ത്ഥികളുടെ കൈവശം മാരക ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും പ്രതികള്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ലഹരി ഉപയോഗത്തിന് പ്രതികള്‍ പണം കണ്ടെത്തിയത് ഇരകളായ വിദ്യാര്‍ത്ഥികളില്‍ നിന്നാണ്. ഒരു വിദ്യാര്‍ത്ഥിയെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവാണ്. പ്രതികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തിയെന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കേസിലെ അഞ്ച് പ്രതികള്‍ക്കും ഹൈക്കോടതി അടക്കം ജാമ്യം നിഷേധിച്ചതാണ്. പ്രതികള്‍ ആന്റി റാഗിങിന് കോളേജില്‍ നല്കിയ സത്യവാങ്മൂലം തെളിവാകും. ഇതടക്കമുള്ള രേഖകള്‍ പോലീസ് കോടതിയില്‍ നല്‍കുമെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് അറിയിച്ചു. വരുന്ന അധ്യായന വര്‍ഷം കോളേജുകളിലും സ്കൂളുകളിലും റാഗിംഗ് വിരുദ്ധ പ്രചരണം ശക്തമാക്കുമെന്നും ഷാഹുല്‍ ഹമീദ് പറഞ്ഞു.





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































