വാതില്‍ കയര്‍ കൊണ്ട് കെട്ടി യാത്ര;മുഖ്യമന്ത്രിയുടെ സീറ്റിന് വന്‍ ഡിമാന്‍ഡ്, നവകേരള ബസിന്റെ ആദ്യ സര്‍വീസ് വിശേഷങ്ങള്‍ ഇങ്ങനെ
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസ് പൊതുജനങ്ങള്‍ക്കായുള്ള ആദ്യ സര്‍വീസ് ആരംഭിച്ചപ്പോള്‍ തന്നെ തകരാറിലായി. ഇന്ന് പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് – ബെംഗളൂരു റൂട്ടിലായിരുന്നു ബസിന്റെ കന്നിയോട്ടം. അന്തര്‍ സംസ്ഥാന സര്‍വീസായ ഗരുഡ പ്രീമിയം ആയാണ് സര്‍വീസ് ആരംഭിച്ചത്.
Also Read; 25 കിലോ സ്വര്‍ണം കടത്തിയത് വിവാദമായി, ഇന്ത്യയിലെ അഫ്ഗാന്‍ അംബാസിഡര്‍ രാജിവെച്ചു
എന്നാല്‍ ആദ്യ യാത്രയില്‍ തന്നെ ബസിന്റെ വാതില്‍ കേടായി. ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്. ഡോറിലെ ഹൈഡ്രോളിക് സംവിധാനം കേടായതോടെ തനിയെ തുറക്കുകയായിരുന്നു. ബലം പ്രയോഗിച്ച് അടച്ച് യാത്ര തുടരാന്‍ ശ്രമിച്ചെങ്കിലും ഇടയ്ക്കിടെ ഡോര്‍ തുറന്ന് കൊണ്ടേയിരിക്കുകയായിരുന്നു. എന്നാല്‍ ശക്തമായി കാറ്റ് അടിക്കാന്‍ തുടങ്ങിയതോടെ കാരന്തൂര്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തിയിട്ടു.
തുടര്‍ന്ന് യാത്രക്കാരുടെ നേതൃത്വത്തില്‍ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതില്‍ കെട്ടി വെച്ചാണ് യാത്ര തുടര്‍ന്നത്. പിന്നീട് ബത്തേരി ഡിപ്പോയിലെത്തിയതിന് ശേഷമാണ് പ്രശ്നം പരിഹരിച്ചത്. ഏപ്രില്‍ മുപ്പതിനാണ് സീറ്റ് ബുക്കിംഗിന് ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ രണ്ട് ദിവസം കൊണ്ട് തന്നെ ടിക്കറ്റ് പൂര്‍ണമായും തീര്‍ന്നു. ബസില്‍ 26 സീറ്റുകളാണ് ഉള്ളത്. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുന്ന സീറ്റ് ബുക്ക് ചെയ്യാനായിരുന്നു ഭൂരിഭാഗം പേര്‍ക്കും താല്‍പര്യം. സെസ് അടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. താമരശേരി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂരു വഴിയാണ് നവകേരള ബസ് സര്‍വീസ് നടത്തുന്നത്.