കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിര്‍ത്തിയിട്ട ജീപ്പിന് നേരെ പെട്രോള്‍ ബോംബേറ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിന് മുമ്പില്‍ നിര്‍ത്തിയിട്ട ജീപ്പിന് നേരെ പെട്രോള്‍ ബോംബേറ്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 ഓടെ ബൈക്കിലെത്തിയ സംഘമാണ് നിര്‍ത്തിയിട്ട ജീപ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. ജീപ്പില്‍ ആളില്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല.
Also Read; നിയമന കോഴ വിവാദത്തിൽ അന്വേഷണം പൂർത്തിയാകട്ടെ: കാര്യമായി മറുപടി പറയാനുണ്ടെന്ന് ആരോഗ്യമന്ത്രി
കഴിഞ്ഞ ദിവസം പൂവാട്ടുപറമ്പില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടിലിന്റെ തുടര്‍ച്ചയാണിതെന്നാണ് പ്രാഥമിക നിഗമനം. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്നുപേര്‍ വന്ന ജീപ്പാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചശേഷം വാഹനം സമീപത്തുനിര്‍ത്തിയിട്ടു. ഇതിനുപിന്നാലെയാണ് പുലര്‍ച്ചെ ബൈക്കിലെത്തിയ രണ്ടംഗസംഘം ജീപ്പിന് നേരെ ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ ജീപ്പിന് കേടുപാടുകളുണ്ടായി. സംഭവത്തിന് പിന്നാലെ സമീപത്തുണ്ടായിരുന്ന ടാക്സി ഡ്രൈവര്‍മാര്‍ ഇടപെട്ട് തീയണച്ചതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ല. പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മറ്റ് അക്രമികളെ കണ്ടെത്താനാണ് പോലീസിന്റെ പരിശ്രമം. ഒരു സംഘം മറ്റൊരു ഗുണ്ടാസംഘത്തെ കുറിച്ചുള്ള വിവരം പോലീസിന് കൈമാറിയെന്ന് പറഞ്ഞാണ് ആദ്യം തര്‍ക്കമുണ്ടായത്. പിന്നീടത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക